Recent comments

Breaking News

നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയെന്ന് പരാതി; ഒരാള്‍ അറസ്റ്റില്‍

താമരശ്ശേരി: കേസില്‍പ്പെട്ട ബൈക്ക് പുറത്തിറക്കാന്‍ കോടതിയില്‍ കെട്ടിവയ്ക്കാനെന്നുപറഞ്ഞ് പതിമൂവായിരം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.

താമരശ്ശേരി കോരങ്ങാട് ആറ്റുസ്ഥലം ആനയാംകാട് സൈനുദ്ദീനെയാണ് താമരശ്ശേരി എസ്.ഐ. സായൂജ്കുമാര്‍ അറസ്റ്റുചെയ്തത്. നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് ഇയാള്‍ പണം തട്ടിയെടുത്തതെന്ന് എസ്.ഐ. പറഞ്ഞു.

ആറ്റുസ്ഥലം കടത്തുംപടി സത്താര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കണ്ണൂരിലെ ഒരു കേസില്‍ പിടികിട്ടാപ്പുള്ളിയായ പ്രതിയുടെ ബൈക്കാണിതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ബന്ധുവായ സത്താറിനോട് ബൈക്ക് ഇറക്കിക്കൊണ്ടുവരാന്‍ ഇരുപതിനായിരം രൂപ അവശ്യപ്പെട്ടു. 2015-ല്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് ഇയാള്‍ക്ക് ലഹരിവിരുദ്ധ കാവലാള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതു കാണിച്ചാണ് നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചത്. ഓഗസ്റ്റ് എട്ടിന് കാരാടിയിലെ സത്താറിന്റെ തയ്യല്‍ക്കടയിലെത്തി പതിമൂവായിരം രൂപ വാങ്ങിയതായാണ് പരാതി.

താമരശ്ശേരി പോലീസ് സ്റ്റേഷനിലെ പല കേസുകളിലും ഉള്‍പ്പെട്ടവരില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനാണെന്നു പറഞ്ഞ് പലതവണ ഇയാള്‍ പണം വാങ്ങി തട്ടിപ്പുനടത്തിയിട്ടുണ്ടെന്ന് എസ്.ഐ. പറഞ്ഞു. വഞ്ചന, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

No comments